കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഓട്ടോറിക്ഷകളില്‍ ‘മീറ്റർ റിഡിംഗില്ലെങ്കില്‍ യാത്രാക്കൂലി നല്‍കേണ്ടതില്ലെ’ന്ന സ്റ്റിക്കർ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍.
ഇത്തരം സ്റ്റിക്കർ പതിപ്പിച്ചാല്‍ യാത്രക്കാരുമായി പലവിധ തർക്കങ്ങള്‍ക്ക് ഇടയാക്കും എന്നാണ് ഓട്ടോ തൊഴിലാളികള്‍ ഉയർത്തുന്ന ആശങ്ക. നഗരപരിധിയിലും പഞ്ചായത്തുകളിലും മീറ്ററിട്ട് ഓടണം എന്നതാണ് വ്യവസ്ഥ. ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് പലപ്പോഴും തിരിച്ച് ഓട്ടം കിട്ടണമെന്നില്ല.
നിലവില്‍ പഞ്ചായത്തുകളിലേക്കും മലയോരങ്ങളിലേക്കും സർവീസ് നടത്തുന്ന ഓട്ടോകള്‍ മീറ്റർ തുകയും അതിന്റെ പകുതിയും കൂടി ചേർത്താണ് വാങ്ങിക്കുന്നത്. സ്റ്റിക്കർ പതിക്കുമ്പോള്‍ ഇതുകൂടി പരിഗണിക്കണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാതെയാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തതെന്നാണ് ഓട്ടോക്കാരുടെ ആരോപണം.
ഉള്‍പ്രദേശങ്ങളിലേക്ക് ഓട്ടം പോകുന്നവർക്ക് പാർക്കിംഗ്, സ്റ്റാന്റ് സൗകര്യം എന്നിവ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോർപ്പറേഷൻ പരിധിയില്‍ മീറ്റർ പരിധി നിശ്ചയിക്കാത്തതും പ്രതിസന്ധിയാണ്. പലതവണ ഈ ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല.
ഡ്രെെവർമാരില്‍ ചിലർ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്താതെ എല്ലാവരെയും ദ്രോഹിക്കുന്ന നിലപാടാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ കത്ത് നല്‍കിയിട്ടുണ്ട്.
ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് 700 രൂപയാണ് ഈടാക്കുന്നത് എന്നിരിക്കെ ഏജന്റ് വഴി പരിശോധന പൂർത്തിയാക്കുമ്പോള്‍ 1200 രൂപ വരെയാണ് ചെലവ് വരുന്നതെന്നും തൊഴിലാളികള്‍.
സ്റ്റേറ്റ് പെർമിറ്റിനെക്കുറിച്ചുള്ള ആശങ്ക അവസാനിച്ചിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം. ഇത്തരം പരിഷ്കരണങ്ങള്‍ നടത്തുന്നതിന് മുമ്പ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തേണ്ടത് ആയിരുന്നെന്നും ഇവർ പറയുന്നു.