സംസ്ഥാനത്ത് ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്.
വാരിക്കോരി മാർക്ക് നൽകി ഓള്‍ പാസ് നൽകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നീട് പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് ഏഴിലും പിന്നെ താഴേത്തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം. എഴുത്തു പരീക്ഷയ്ക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. പക്ഷെ മിനിമം മാർക്ക് കിട്ടിയില്ലെങ്കില്‍ വിദ്യാർഥിയെ തോല്പിക്കില്ല. പരിശീലനം നല്‍കി ആ അധ്യയനവർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നല്‍കും. സ്റ്റേറ്റ് അച്ചീവ്മെന്റ് ടെസ്റ്റ് എന്ന പേരില്‍ മാർക്ക് കുറഞ്ഞവർക്ക് വാർഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനവും നല്‍കും. മൂന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളില്‍ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതല്‍ പ്രത്യേക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സെമിനാറില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.