മുടി സ്ട്രെയ്റ്റ് ചെയ്യാനും പുരികം ത്രെഡ് ചെയ്യാനും സമ്മതിച്ചില്ല; മലപ്പുറത്തെ കുട്ടികൾ നാടു വിട്ടത് മോഡേണാകാൻ?
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നു കാണാതായ രണ്ട് വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്
മുംബൈ: വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്. ഇരുവർക്കും ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാനറിയില്ല. മലയാളം മാത്രമാണ് അറിയാമായിരുന്നത്.
ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാർ പെൺകുട്ടിക്കൊപ്പം നിൽകുകയായിരുന്നു. മുടി സ്ട്രെയ്റ്റ് ചെയ്യണമെന്നും മുഖത്തിന്‍റെ ലുക്ക് മാറ്റണമെന്നുമായിരുന്നു പെൺകുട്ടികളുടെ ആവശ‍്യം.
പേരും മൊബൈൽ നമ്പറും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്നാണ് പറഞ്ഞത്. ഒടുവിൽ പേര് മാത്രം നൽകി. ട്രീറ്റ്‌മെന്‍റ് തുടങ്ങുമ്പോൾ തന്നെ, സമയമായി വേഗം പോകണമെന്നും പറഞ്ഞു. എന്നാൽ, ഇത്രയും പണം മുടക്കുന്നതിനാൽ മുഴുവനായി ചെയ്യണമെന്ന് ജീവനക്കാർ പറഞ്ഞു
പെൺകുട്ടികളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്‍റാണ് ചെയ്തത്. ഇതിനിടെ പെൺകുട്ടികളെ ആൺ സുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു. സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മുംബൈയിലെത്തിയതെന്നാണ് പെൺകുട്ടികൾ ജീവനക്കാരോട് പറഞ്ഞത്. കൂടുതൽ കാര‍്യങ്ങൾ ചോദിച്ചപ്പോൾ പെൺകുട്ടികൾ പരുങ്ങി.
തുടർന്ന് വിദ‍്യാർഥികൾ മടങ്ങിയ ശേഷം ജീവനക്കാരെ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽ നിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്നു വ്യക്തമാകുന്നത്.
അതേസമയം, വിദ‍്യാർഥിനികളിൽ ഒരാൾ ആവശ‍്യപ്പെട്ടതു പ്രകാരമാണ് യുവാവ് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ യുവാവിന്‍റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും അറിയിച്ചു
വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിച്ചെന്നും, സഹായിച്ചാലും ഇല്ലെങ്കിലും താൻ പോവുമെന്ന് പെൺകുട്ടി പറഞ്ഞതായും കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ദുരാവസ്ഥ കണ്ടാണ് ഇയാൾ കൂടെ പോയതെന്നും കുടുംബാംഗങ്ങൾ വ‍്യക്തമാക്കി.
അതേസമയം, കുട്ടികളെ കണ്ടെത്തിയതിൽ വളരെയധികം നന്ദിയുണ്ടെന്ന് വിദ‍്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവ് മാധ‍്യമങ്ങളോട് പറഞ്ഞു. പുലർച്ചെ രണ്ടുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയ കാര‍്യം പൊലീസ് അറിയിച്ചത്. സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്.
”പരീക്ഷ എഴുതാൻ വേണ്ടിയാണ് കുട്ടികൾ വീട്ടിൽ നിന്നു പോയത്. ഒളിച്ചോടിപ്പോകാൻ തക്ക കാരണങ്ങളൊന്നും അവർക്കില്ല. അവൾക്ക് മോഡേണായി നടക്കാൻ വല്ല‍്യ ഇഷ്ടമാണ്. മുടി സ്ട്രെയ്റ്റ് ചെയ്യാൻ നിർബന്ധം പിടിച്ചിരുന്നു. പാന്‍റ്സ് ഇടണമെന്നും പുരികം ത്രെഡ് ചെയ്യണമെന്നും പറഞ്ഞിരുന്നു”, പെൺകുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
”ഞങ്ങൾ അതിനു സമ്മതിച്ചില്ല. എനിക്കതൊന്നും ഇഷ്ടമല്ലെന്ന് പറഞ്ഞു. മോഡേണായി നടക്കാനാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ‍്യം ചെയ്തത് മുടി സ്ട്രെയ്റ്റ് ചെയ്യുകയാണ്. അവർ ടൂർ പോയെന്നാണ് ഞങ്ങൾ കരുതുന്നത്. അവർ തിരികെ വരണം. ഞങ്ങൾ സ്നേഹത്തോടെ ചേർത്തു നിർത്തും”, രക്ഷിതാവ് കൂട്ടിച്ചേർത്തു.