കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ഹൈഡ്രജന്‍ ബലൂണുകൾ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യക്കാരന്‍ അറസ്റ്റിൽ. ‘വിസിറ്റ് പൊഖാറ ഇയർ 2025’ എന്ന പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ഹൈഡ്രജന്‍ ബലൂണുകൾ പൊട്ടിത്തെറിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദി കമലേഷ് കുമാർ (41) എന്നയാളാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബസന്ത ശർമ പറഞ്ഞു.
ഫെബ്രുവരി 15ന് ഡെപ്യൂട്ടി പ്രധാനമന്ത്രി പൗഡലും പൊഖാറ മെട്രൊപൊളിറ്റൻ സിറ്റി മേയർ ധനരാജ് ആചാര്യയും ചടങ്ങിന്‍റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികൾ കത്തിച്ചതിന് തൊട്ടുപിന്നാലെയാണ് 2 സെറ്റ് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചത്. കത്തിച്ച മെഴുകുതിരികളിൽ നിന്ന് ഹൈഡ്രജൻ നിറച്ച ബലൂണുകളിലേക്ക് തീപടരുകയായിരുന്നു. സംഭവത്തിൽ പോഡലും ആചാര്യയും പൊള്ളലേറ്റു. പിന്നീട് ചികിത്സയ്ക്കായി ഇവരെ കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്തു.
ധനമന്ത്രി കൂടിയായ പോഡലിന്‍റെയും ആചാര്യയുടെയും കൈകളിലും മുഖത്തും പരുക്കേറ്റിരുന്നു. ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കൽ മേൽനോട്ടത്തിൽ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അന്വേഷണ സമിതി രൂപീകരിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് ഉത്തരവിട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങൽ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബലൂണുകൾ വലിയ ഒരു സ്ഫോടനത്തിലേക്ക് പൊട്ടിത്തെറിക്കുന്നതും സമീപത്ത് നിന്നിരുന്നവർക്ക് പരുക്കേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.