കോഴിക്കോട്: ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമാക്കാത്തത് കാരണം കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഒരാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മാർച്ചിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ആയുഷ്മാൻ ഭാരത് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ഡയാലിസിസിന് ആവശ്യമായ ഫ്ലൂയ്ഡ് ലഭ്യമാക്കണമെന്നും രോഗികൾ ആവശ്യപ്പെട്ടു. മാസത്തിൽ 25,000 രൂപ ഡയാലിസിസ് ചെലവുണ്ട്. 80 ശതമാനം വൃക്കരോഗികളും പാവപ്പെട്ടവരായതിനാൽ ജീവിക്കാൻ മറ്റ് മാർഗമില്ല. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.