പണ്ഡിതന്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്
മകൾക്കൊപ്പം മണാലിയിൽ വിനോദയാത്രയ്ക്ക് പോയ നഫീസുമ്മയെ അധിക്ഷേപിച്ച കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് തക്ക മറുപടി നൽകി നഫീസുമ്മയുടെ മകൾ. “ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിന് പകരം ഏതോ അന്യ സംസ്ഥാനത്തേക്ക് മഞ്ഞിൽ കളിക്കാൻ പോയി” എന്നായിരുന്നു ഇബ്രാഹീം സഖാഫി പുഴക്കാട്ടിരിയുടെ അധിക്ഷേപ പ്രസംഗം
എന്നാൽ ഭർത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ എന്നതാണ് ഇബ്രാഹീം സഖാഫിയോട് മകൾ ജിഫ്നയുടെ ചോദ്യം. വിധവയ്ക്ക് ലോകം കാണാന്‍ വിലക്കുള്ളതായി അറിയില്ല. പണ്ഡിതന്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്.
എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്‍റെ ഉമ്മാന്‍റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ എന്നും മകള്‍ പറയുന്നു.
മണാലിയിൽ മകൾക്കൊപ്പം ടൂറ് പോയ നഫീസുമ്മയുടെ റീലുകൾ ആഴ്ചകൾക്ക് മുമ്പ് വൈറലായിരുന്നു. “ഞമ്മളെ ഫ്രണ്ട്സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടിൽ ഇരുന്നോ മക്കളെ.. എന്താ രസം ഇതാ ഇച്ചൂന്‍റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ” എന്ന് മണാലിയിലെ മഞ്ഞ് മലയിൽ ഇരുന്ന് നഫീസുമ്മ വിളിച്ച് പറയുന്നതായിരുന്നു റീൽ.
മണാലിയിൽ പോയ മഞ്ഞ് കണ്ട നഫീസുമ്മയുടെ സന്തോഷം നിറഞ്ഞു നിന്ന ആ വിഡിയോ അഞ്ച് മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ആ വിഡിയോ കണ്ടത്.









