‘ഇതെല്ലാം ചെയ്തിട്ട് നമ്മള് എങ്ങനെ ജീവിക്കും’; കൂട്ടക്കൊലകളെല്ലാം ഫര്‍സാനയോട് ഏറ്റുപറഞ്ഞിരുന്നു പിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു: അഫാന്റെ മൊഴി
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ അമ്മയെ കൊലപ്പെടുത്തിയതെന്ന് അഫാന്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി നടത്തിയ കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്ന് അഫാന്റെ മൊഴി. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ‘ഇതെല്ലാം ചെയ്തിട്ട് നമ്മള് എങ്ങനെ ജീവിക്കും’ എന്നായിരുന്നു ഫര്‍സാന ചോദിച്ചതെന്നും എന്നാൽ ഇതിനു തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നു എന്നും അഫാന് വെളിപ്പെടുത്തി.
അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലില്‍ പാങ്ങോട് സിഐയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ അമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും പ്രതി അഫാന് പറയുന്നു. സ്വന്തം അമ്മയെ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് പിതാവിന്റെ അമ്മയോടുള്ള പ്രതികാരത്തിനു കാരണം. ഇത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയതെന്നും സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിക്കുകയായിരുന്നു എന്നും അഫാന് പറഞ്ഞു.
തുടര്‍ന്ന് ഇവരുടെ ഒന്നര പവന്റെ മാല എടുത്ത് പണയം വച്ച് 74,000 രൂപ വാങ്ങി. 40,000 രൂപ കടം വീട്ടിയ ശേഷം നേരെ പിതൃസഹോദരന്റെ വീട്ടിലേക്കാണ് പോയത്. പിതൃസഹോദരന് ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.
അതേസമയം, അഫാന്റെ പിതാവ് അബ്ദുല്‍ റഹിം സൗദിയിൽ നിന്ന് നാട്ടിലെത്തി. പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെയും കണ്ടു. റഹിമിന്റെ മാനസിക അവസ്ഥ പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന് പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.