വിമാന യാത്ര തീരുമാനിച്ചവർ ഉച്ചക്ക് 2.30ന് മുമ്പ് വിമാനത്താവളത്തിൽ പ്രവേശിക്കും വിധം യാത്ര ക്രമീകരിക്കണം’
കോഴിക്കോട്: മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി, എസ്ഐഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നു. ഇന്ന് ബുധനാഴ്ച വൈകീട്ട് മൂന്ന് മുതലാണ് ഉപരോധം.
10,000 പേരടങ്ങുന്ന പ്രവർത്തകർ വൈകീട്ട് മൂന്നിന് കൊളത്തൂർ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേസമയം പ്രകടനമായി വന്നു നുഅമാൻ ജംഗ്ഷനിൽ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ അറിയിച്ചു.
ഉപരോധം ആരംഭിച്ചു കഴിഞ്ഞാൽ അതുവഴിയുള്ള വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം വിമാന യാത്ര തീരുമാനിച്ചവർ ഉച്ചക്ക് 2.30നു മുമ്പ് വിമാനത്താവളത്തിൽ പ്രവേശിക്കാൻ പാകത്തിൽ യാത്ര ക്രമീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഉപരോധം ജമാഅത്തെ ഇസ്‍ലാമി വൈസ് പ്രസിഡന്റ് മലിക് മുഅതസിം ഖാൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോൺ, സിഐഎസ്ആർഎസ് ഡയറക്ടർ ഫാദർ വൈ.ടി വിനയരാജ്, സാമൂഹിക പ്രവർത്തകൻ കെ. അംബുജാക്ഷൻ, സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് എന്നിവർ പങ്കെടുക്കും.