മേപ്പാടി: ദുരന്തമുഖത്ത് കേരളം എല്ലായ്പ്പോഴും ഒറ്റക്കെട്ടായിരുന്നു. മഹാപ്രളയത്തെയും കൊവിഡിനെയുമെല്ലാം കേരളമെന്ന കൊച്ചുദേശം അതിജയിച്ചതും അതുകൊണ്ടായിരുന്നു. ഇപ്പോഴിതാ വയനാട്ടിലെ ഉരുൾപൊട്ടൽ ഭൂമിയിലേക്കുള്ള സഹായഹസ്‌തത്തിലും അതേ മാതൃകയാണ് കാട്ടുന്നത്. വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും നാണയത്തുട്ടുകളും മാത്രമല്ല, ഭാര്യയുടെ മുലപ്പാൽ പോലും നൽകാൻ സന്നദ്ധത അറിയിച്ചിരുക്കുകയാണ് ഒരു പൊതുപ്രവർത്തകൻ. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എൻ്റെ ഭാര്യ റെഡിയാണ്’ എന്നായിരുന്നു പൊതുപ്രവർത്തകൻ വാട്‌സ് ആപിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകയിൽ ഒന്നുമാത്രമാണ് ഇതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് വൈറലാവുകയാണ്. പലരും അദ്ദേഹത്തിൻ്റെ പേര് മറച്ച് സന്ദേശം സാമൂഹി മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്.
ചേർത്തുപിടിക്കലിന്റെ ഇത്തരം മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോൽക്കുമെന്നാണ് പലരും കമ്മന്റിടുന്നത്. ഇത്തരം മനുഷ്യർ ജീവിച്ചിരിക്കുന്നിടത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.









