വിദ്യാർഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ കോളേജ് സർക്കുലർ ഭാഗികമായി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. എന്ത് ധരിക്കണമെന്ന ഇഷ്ടം വിദ്യാർഥികളുടേതാണ് എന്നും അത് അടിച്ചേല്‍പ്പിക്കരുത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.
പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർത്ഥികള്‍ക്ക് കോളേജില്‍ വിലക്ക് ഏർപ്പെടുത്തുമോ..? എന്ന് ചോദിച്ച കോടതി ബുർഖയും ഹിജാബും ദുരുപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവില്‍ നിർദ്ദേശിച്ചു.
ദുരുപയോഗം ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. ക്ലാസ് മുറിക്കുള്ളിൽ ബുർഖ (ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം) ധരിക്കരുതെന്നും ക്യാമ്പസിന് അകത്ത് മതപരിപാടികള്‍ നടത്തരുതെന്നും കോടതി ഉത്തരവിട്ടു.
ഹിജാബ്അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികള്‍ ഹൈക്കോടതിയെസമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
ഇതിനെ സമർപ്പിച്ച അപ്പീല്‍ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്. ഡ്രസ് കോഡ് വിദ്യാർഥികളുടെ മൗലികാവകാശമായി കാണാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കോളേജ് തീരുമാനം ശരിവെച്ചിരുന്നത്. ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണ് എന്നും അതിനുള്ള അധികാരം കോളേജ് മാനേജ്‌മെന്റിന് ഉണ്ടെന്നും രണ്ടംഗ ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോളേജ് സർക്കുലറിനെതിരെ ഒൻപത് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.