ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ കവര്‍ന്നത് ആസൂത്രിതമായെന്ന് പൊലീസ്. റൂറല്‍ എസ്പി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പ്രതിയെ പിടി കൂടിയത്. ചാലക്കുടി സ്വദേശിയായ പോട്ട ആശാരിപ്പാറ തെക്കന്‍ വീട്ടില്‍ റിജോ ആന്‍റണിയെന്ന റിന്‍റോയാണ് അറസ്റ്റിലായത്. കടം വീട്ടാനായാണ് മോഷണം നടത്തിയതെന്നാണ് റിജോയുടെ മൊഴി. മോഷണത്തിന് ശേഷം വളരെ ആസൂത്രിതമായ സിസിടിവിയൊന്നും അധികം ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് പോട്ട ആശാരിപാറയിലെ വീട്ടിലേക്കെത്തി. ക്യാമറയില്ലാത്ത പ്രദേശത്ത് വച്ച് വസ്ത്രം മാറിയിരുന്നു. മൂന്നു തവണയാണ് റിജോ കവർച്ചയ്ക്കു ശേഷം വസ്ത്രം മാറിയത്. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം മൊബൈലിലും ടിവിയിലും കണ്ടു കൊണ്ട് രണ്ടു ദിവസും വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. മോഷണത്തിന് ശേഷം പാലിയേക്കര ടോള്‍ പ്ലാസ വഴി വണ്ടി പോയിട്ടില്ലെന്നറിഞ്ഞ പോലീസ് പിന്നെ എല്ലാ ഇടവഴികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി.
ഞായറാഴ്ച ഉച്ചയോടെ പോട്ട പ്രദേശത്തുണ്ടെന്ന സൂചന ലഭിച്ചതോടെ പോലീസ് ആ പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചു. പ്രതിയുടെ വീടിന് സമീപത്തെ സിസിടിവിയില്‍ നിന്ന് കവർച്ചയ്ക്കു ശേഷമുള്ള ദൃശ്യങ്ങൾ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ വീടിന്‍റെ മുന്‍വശത്തെ സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടതോടെ പ്രതിയുടെ വീടാണന്ന് മനസിലായത്തോടെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട് വളയുകയായിരുന്നു.
പോലീസിനെ കണ്ട പ്രതി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച് എടുത്ത പണം എവിടെയോ ഒളിപ്പിച്ച് വെച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്.