കേരളത്തില്‍ ദുരന്തം ഇവിടം കൊണ്ട് അവസാനിച്ചേക്കില്ല : 13% ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാദ്ധ്യത നേരിടുന്നു ; പുനരധിവാസ പദ്ധതി വേണം

കൽപ്പറ്റ : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പശ്ചിമഘട്ട മേഖലയില്‍ എവിടെയും ഉണ്ടാകാമെന്ന് വിവിധ പഠന റിപ്പോർട്ടുകള്‍.അതിനാല്‍ സ്ഥിരമായ പുനരധിവാസ പദ്ധതി വേണമെന്ന വിദഗ്ദ്ധരുടെ നിർദ്ദേശം.

10 മുതല്‍ 40 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യത കൂടുതലാണെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്), നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

കുഫോസ് ഐ.എസ്.ആർ.ഒയുമായി ചേർന്ന് 2018ല്‍ നടത്തിയ പഠനത്തില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ കൂറ്റൻകല്ലുകള്‍ പൊട്ടി നില്‍ക്കുന്നത് കണ്ടെത്തിയിരുന്നു. ഇവ ഉരുള്‍പൊട്ടലുണ്ടാകുമ്ബോള്‍ ആഘാതം കൂട്ടുന്നതിന് കാരണമാകും. പെട്ടിമുടിയിലെ സംഭവവുമായി ഇപ്പോഴത്തെ ദുരന്തത്തിന് ബന്ധമുണ്ടെന്ന് കുസാറ്റിലെ ജ്യോഗ്രഫി വകുപ്പ് മേധാവി പി.എസ്.സുനില്‍ പറഞ്ഞു. ഇളകി വന്നത് കൂറ്റൻ കല്ലുകളാണ്.

മഴക്കാലത്ത് മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ അനുയോജ്യമായ സ്ഥലത്തേക്ക്

മാറ്റിപാർപ്പിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് കുഫോസ് വൈസ് ചാൻസലർ ടി. പ്രദീപ് കുമാർ, കുസാറ്റിലെ പി.എസ്.സുനില്‍ എന്നിവർ പറഞ്ഞു. പ്രകൃതിക്ഷോഭം അടിക്കടിയുണ്ടാകുന്ന ജപ്പാനില്‍ ഇത്തരത്തിലുള്ള സംവിധാനമുണ്ട്.

ഉരുള്‍പൊട്ടല്‍ സാദ്ധ്യത 3.46% കൂടി

കേരളത്തിലെ 13% ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാദ്ധ്യത നേരിടുന്നുവെന്ന് കുഫോസിന്റെ പഠനം. 2018ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത 3.46% വർദ്ധിപ്പിച്ചു. 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള മേഖലകളില്‍ ഉള്‍പ്പെടുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *