ഗതാഗത നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളില്‍ വന്ന് പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പൊലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് പുതിയ നടപടി. പൊലീസ് -മോട്ടോർ വാഹന വകുപ്പ് പരിശോധന കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു.
സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശോധനകളില്‍ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്. റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളില്‍ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര.