തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മോസ്റ്റ് മോർട്ടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ പരാതിയുടെയും പത്ര വാർത്തകളുടെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സമിതികളുടെ ഉന്നത തല യോഗം വിളിച്ചു ചേർത്ത് ഈ കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ സി.പി. ഇസ്മായിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നിയൂർ സ്വദേശി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിട്ടും സംശയാസ്പദ മരണമെന്ന ഡ്യൂട്ടി ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് തിരൂരങ്ങാടിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് മഞ്ചേരിയിലേക്ക് മാറ്റിയത് ഏറെ വിവാദമാവുകയും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം വിളിച്ച് ചേർക്കുന്നത്.
പോസ്റ്റ് മോർട്ടവുമായി ബന്ധപ്പെട്ട് നേരത്തെയും സമാനമായ പരാതികൾ ഉണ്ടായിരുന്നു.
അപകട മരണം ആത്മഹത്യ, ഹൃദയ സ്തംഭനം, വാർദ്ധക്യ സഹജം ഉൾപ്പെടെയുള്ള സ്വാഭാവിക മരണം,എന്നിവയിൽ ആശുപത്രിയിൽ എത്തുന്ന മൃതദേഹം പോസ്റ്റ് മോർട്ട നടപടികളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവബോധം നൽകുന്നതിനും , ആശുപത്രി അധികൃതരിൽ നിന്നും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ചില ഇടപെടലുകളും തീരുമാനങ്ങളും പലപ്പോഴും ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലും നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് ആശുപത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കളങ്കം വരാത്ത രീതിയിൽ പ്രശ്ന പരിഹാരത്തിന് ഒരു ഫോർമുല രൂപപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ആരോഗ്യ ചെയർമാൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി പോലീസ്,ആശുപത്രി അധികൃതർ, നഗരസഭ അധികൃതർ, എച് എം. സി. പ്രതിനിധികൾ, ഡി എം .ഒ. പ്രതിനിധികൾ എന്നിവരെ ഉൾപെടുത്തി നഗരസഭയിൽ അടുത്ത ദിവസം തന്നെ ചെയർമാന്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്ന് വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.









