തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്. അഫാൻ്റെ പെൺസുഹൃത്ത് ഫർസാനയുടെ ഖബറടക്ക ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയൻകീഴിലാണ്. പുതൂരിലേക്ക് കുടുംബം താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ.
പ്രതിയുടെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്സാൻ, അഫാന്റെ പിതാവിൻ്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ ഖബറടക്കം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടന്നത്. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാബീവിയുടേയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെഎത്തിയത്. എസ്.എൻ. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.









