നിപ്പ ബാധിച്ചത് മൃഗങ്ങളിൽ നിന്നല്ലെന്ന്; വെളിപ്പെടുത്തലുമായി റിപ്പോർട്ട്; പരിശോധിച്ചത് പഴവർഗങ്ങളുടെ അടക്കം 98 സാംപിളുകൾ..!

മലപ്പുറം : പാണ്ടിക്കാട് പഞ്ചായത്തിൽ നിപ്പ് ബാധിച്ചതു മൃഗങ്ങളിൽ നിന്നല്ലെന്നു കണ്ടെത്തൽ. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റ‌ിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ (എസ്ഐഎഡി) വിദഗ്ധ സംഘവും ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നിപ്പ സ്‌ഥിരീകരണത്തിനു ശേഷം രോഗബാധിത പ്രദേശം സന്ദർശിച്ച് വളർത്തുമൃഗങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു.

സാംപിളുകൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിൽ അവയിലൊന്നും നിപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. രോഗ ഉറവിടം മൃഗങ്ങളിൽനിന്നല്ലെന്നു കണ്ടെത്തിയതായി എസ്ഐഎഡി ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ.

കഴിഞ്ഞ 22 മുതൽ 27 വരെ രോഗബാധിത പ്രദേശങ്ങളിലെ പശു, ആട്, എരുമ, നായ, പൂച്ച, കാട്ടുപന്നി എന്നിവയിൽനിന്നു ശേഖരിച്ച സാംപിളുകളും രോഗം ബാധിച്ച കുട്ടിയുടെ വീടിനടുത്തുനിന്നു ശേഖരിച്ച പഴവർഗങ്ങളുടെ സാംപിളും ഉൾപ്പെടെ 98 സാംപിളുകളാണ് സംഘം പരിശോധനയ്ക്കയച്ചത്.

അതേസമയം ജൈവസുരക്ഷ ഉറപ്പാക്കണമെന്നും വളർത്തുമൃഗങ്ങൾക്ക് വവ്വാലുകൾ കടിച്ച ഫലവർഗങ്ങളും മറ്റും ഭക്ഷണമായി നൽകുന്നത് ഒഴിവാക്കണമെന്നും ചീഫ് ഡിസീസ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസർ. നാഷനൽ ഇൻസ്റ്റ‌ിറ്റ്യൂട്ട് ഫോർ വൈറോളജിയിൽ നടത്തിയ പരിശോധനയിൽ വവ്വാലുകളിൽ നിപ്പ ആന്റിബോഡികൾ കണ്ടെത്തിയതിനാൽ രോഗം മനുഷ്യരിലേക്കു പകരുന്നതു വവ്വാലുകളിൽ നിന്നാണെന്നു അനുമാനിക്കാമെന്നും ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *