പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി.

കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പള്‍സർ സുനി ഹൈകോടതിയില്‍ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ 2017 ഫെബ്രുവരി മുതല്‍ ജയിലിലാണ് സുനി. വിചാരണ നീണ്ടു പോകുന്നതിനാലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അനന്തമായി ഒരാളെ ജയിലിലടക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കേസിലെ വിചാരണ അവസാനിപ്പിച്ചുവെന്നായിരുന്നു സർക്കാറിന്റെ മറുപടി.

ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി, ആഗസ്റ്റ് 27ന് മുമ്പ് പള്‍സർ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലം സമർപ്പിക്കണം എന്ന് സംസ്ഥാനത്തിനയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പള്‍സർ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി.നടൻ ദിലീപിന് വേണ്ടി നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ എടുത്തുവെന്നായിരുന്നു പള്‍സർ സുനി മൊഴി നല്‍കിയത്.

ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ പുറത്താണ്. 2017 മുതല്‍ ഒരിക്കല്‍പ്പോലും ജാമ്യം ലഭിച്ചിട്ടില്ല. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകർ ചോദിച്ചു. ഇതേ ചോദ്യം തന്നെ സുപ്രീംകോടതി ഹൈകോടതിയോട് ചോദിച്ചു. ഹൈകോടതിയുടേത് എന്തുതരം സമീപനമാണെന്ന് ചോദിച്ച സുപ്രീംകോടതി, നിരന്തരമായി ജാമ്യാപേക്ഷ സമർപ്പിച്ചുവെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്യുകയും ചെയ്തു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *