അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ നൂറുകോടി രൂപയിൽ അധികം വേണ്ടി വരുംമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നവംബർ ആദ്യവാരം ടീം പ്രതിനിധികൾ കേരളത്തിൽ എത്തി കൊച്ചിയിലെ ഗ്രൗണ്ട് പരിശോധിക്കുമെന്നും ഈ ഘട്ടത്തിൽ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാർ ഒപ്പുവെക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച നടത്തിയത്. കേരളത്തിൽ അക്കാദമി തുടങ്ങാൻ അർജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ഫാൻസിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്, പ്രത്യേകിച്ച് അത് കേരളത്തിലാണ്. ഇതുകൂടി കണക്കിലെടുത്തിട്ട് ആകാം അവർ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ കേരളത്തിൽ കളിക്കാൻ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാൽ, അവിടെ സീറ്റ് കുറവാണ്. ഇത്തരം ഒരു കളി നടക്കുമ്പോൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. കേരളത്തിൽ സാധിക്കുന്ന സ്ഥലം കൊച്ചി മാത്രമാണ്. നൂറുകോടിയി ലധികം ചെലവ് വരും എന്നാണ് കണക്കാക്കുന്നത്. ഇതിനുമുമ്പ് ഡൽഹിയിലെ കളിയിൽനിന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിൻ മാറാൻ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളത് കൊണ്ടാണ്. കേരളം പോലെ ഒരു സംസ്ഥാനത്ത് അതിന് നമുക്ക് ശ്രമിക്കാം, പ്രതീക്ഷയുണ്ട്- മന്ത്രി പറഞ്ഞു.









