തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെടുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു കമറുദ്ദീൻ്റെ ഉയരം. കബറടക്കം ഇന്നലെ നാട്ടിൽ നടന്നു.
ഉയരക്കൂടുതൽ ഉള്ളവരുടെ കൂട്ടായ്മയായ
ടോൾമെൻ അസോസിയേഷൻ നേതാവ് ആയിരുന്നു. അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്.
നല്ല ഉയരം കമറുദ്ദീൻ്റെ ജീവിതത്തിൽ നേട്ടങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്. തൊഴിൽ തേടി വീടു വിട്ടു1986 ൽ മദ്രാസിലേക്ക് പോയ കമറുദ്ദീൻ പിന്നീട് സിനിമാ താരമായി മാറുക ആയിരുന്നൂ. എങ്കിലും കഷ്ടപ്പാട് ആയിരുന്നൂ ഒടുവിൽ.
കമൽഹാസൻ, രജനീകാന്ത് എന്നിവരോടൊപ്പം ‘ഉയിർന്ത ഉള്ളം’, ‘പണക്കാരൻ’ എന്നീ സിനിമകളിൽ അഭിനയിച്ച കമറുദ്ദീൻ മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലായി 25 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. പ്രശസ്ത നടി റോജയോടൊപ്പം കന്നട സിനിമയിൽ മുഴുനീളം റോബോട്ട് ആയും അഭിനയിക്കുകയുണ്ടായി. ‘അത്ഭുത ദീപ്’ എന്ന വിനയൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ഉയരത്തിൽ ഒന്നാമനാണെന്നതിൽ അഭിമാനിക്കുമ്പോഴും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും സഹിച്ചാണ് കമറു ജീവിച്ചത്. ശീതളപാനീയങ്ങൾ വിറ്റും ലോട്ടറി കച്ചവടം നടത്തിയും സെക്യൂരിറ്റി ജോലി ചെയ്തുമാണ് ഒടുവിൽ അന്നം കണ്ടെത്തിയത്. ഏഴടി ഒരിഞ്ച് ഉയരമുള്ള കമറുദ്ദീൻ ഉയരക്കൂടുതൽ മൂലം ബസിൽ യാത്ര ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്ത കമറുദ്ദീൻ പ്രത്യകം തുന്നിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. കാലിന് യോജിച്ച ചെരുപ്പ് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടായി.
കമറുദ്ദീൻ‑ലൈല ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. മക്കൾക്ക് രോഗത്തെ തുടര്‍ന്ന് കൂടുതല്‍സമയം നിൽക്കാൻ സാധിക്കില്ല. നാട്ടുകാരുടെയും ടോൾ മെൻ അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും സഹായം കൊണ്ടാണ് ജീവിച്ചത്.