കോഴിക്കോട്: പിവി അൻവർഎംഎൽഎയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കക്കാടംപൊയിൽ പിവിആർ നാച്ചുറോ റിസോർട്ടിലെയും പാർക്കിലെയും അനധികൃത തടയണകൾ പൊളിച്ചു നീക്കാൻ ശ്രമം ആരംഭിച്ച് സിപിഎം.എട്ട് മാസങ്ങൾക്ക് മുമ്പ് തന്നെ തടയണകൾ പൊളിച്ചുനീക്കാൻ ഉത്തരവുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പഞ്ചായത്താണ് അൻവറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ തടയണകൾ പൊളിക്കാനുള്ള നീക്കത്തിന് തയ്യാറെടുക്കുന്നത്. കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതിയാണ് നീക്കത്തിന് പിന്നിൽ. ഉത്തരവിറങ്ങി എട്ട് മാസത്തോളം നടപടികളൊന്നും സ്വീകരിക്കാത്ത പഞ്ചായത്താണ് ഇപ്പോൾ അൻവറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.
2024 ജനുവരി 31നായിരുന്നു കാട്ടരുവിയുടെ സ്വഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി റിസോർട്ടിൽ നിർമിച്ച തടയണകൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇത് കൂടാതെ കക്കാടംപൊയിലിലുള്ള അൻവറിന്റെ പാർക്കിലെ ചില നിർമാണങ്ങൾ ഒരു മാസത്തിനകം പൊളിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ ജൂലായ് 25ന് ഉത്തരവിടുകയും ചെയ്തു. ദുരന്തസാധ്യത മുന്നിൽ കണ്ടായിരുന്നു കലക്ടറുടെ നടപടി.ഈ ഉത്തരവിൻ്റെ കാലാവധിയും ഓഗസ്റ്റ് 25ന് അവസാനിച്ചിരുന്നു. ഉടമകൾ പൊളിക്കാത്തതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിക്കുന്നതിന് വേണ്ടി സെപ്റ്റംബർ 13ന് പഞ്ചായത്ത് ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് അൻവറിന്റെ രാഷ്ട്രീയമാറ്റമുണ്ടാകുന്നത്. ഇതോടെ റീടെൻഡൻ വിളിച്ച് പൊളിക്കൽ നടപടികൾക്ക് വേഗത കൂട്ടാനാണ് സിപിഎമ്മിന്റെ ശ്രമം.









