വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം :മുണ്ടെക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതില്‍ കലാശിച്ചത്.

ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ആദ്യം കാണിച്ച താല്‍പര്യം സര്‍ക്കാരിന് ഇപ്പോഴില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരന്ത ബാധിതരുണ്ട്. കട ബാധ്യതകള്‍ എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

വയനാട് പുനരധിവാസത്തില്‍ തുടക്കത്തിലെ ആവേശം ഇപ്പോള്‍ സര്‍ക്കാറില്‍ കാണുന്നില്ലെന്നായിരുന്നു പ്രമേയവതാരകനായ ടി. സിദ്ദിഖിന്റെ വിമര്‍ശനം.

പുനരധിവാസത്തിനായി മൈക്രോ ലെവല്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിച്ചേ വയനാട്ടില്‍ നിന്ന് ഇറങ്ങു എന്നായിരുന്നു റവന്യുമന്ത്രി കെ. രാജന്റെ പ്രഖ്യാപനം. സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കില്‍ അത് കണ്ട് പിടിക്കാന്‍ സംവിധാനം ഉണ്ടെന്നും എല്ലാവര്‍ക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രിയും ഉറപ്പ് നല്‍കി. പുനരധിവാസം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ യോജിച്ച സമീപനം പുലര്‍ത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ദുരന്ത ബാധിതര്‍ക്ക് കേന്ദ്ര സഹായം ലഭിക്കാന്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയാണ് ചര്‍ച്ച സമാപിച്ചത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *