പെരിന്തൽമണ്ണ: ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയുള്ള നവീകരണ പ്രവൃത്തികൾ ഡിസംബർ 31ന് അകം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ജില്ലയിലെ 5 സ്റ്റേഷനുകളിലാണ് പദ്ധതിയിലുൾപ്പെടുത്തി നവീകരണം. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്.
ഇവയുടെ 83 ശതമാനം പൂർത്തിയായി. കുറ്റിപ്പുറത്ത് 9.02 കോടിയുടെ നിർമാണ പ്രവൃത്തികളിൽ 90 ശതമാനം പൂർത്തിയായി. ഇവ രണ്ടും നവംബർ മുപ്പതോടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തിരൂരിൽ 17.82 കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ 72 ശതമാനം പൂർത്തിയായി. നിലമ്പൂരിലെ 8.03 കോടി രൂപയുടെ പ്രവൃത്തിയിൽ 85 ശതമാനമാണ് പൂർത്തിയായത്. പരപ്പനങ്ങാടിയിൽ 6.38 കോടിയുടെ പ്രവൃത്തിയിൽ 95 ശതമാനവും പൂർത്തിയായി.
പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിൽ 16 സ്റ്റേഷനുകളിലായി 250 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് അമൃത് ഭാരത് പദ്ധതിയിലൂടെ നിർമാണ ഘട്ടത്തിലുള്ളത്. ഇവയെല്ലാം ഡിസംബറിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.









