ഷോക്കേല്‍ക്കാന്‍ തയ്യാറായിക്കോളൂ, വൈദ്യുതി ചാര്‍ജ് കൂടും; വേനല്‍ക്കാലത്ത് പ്രത്യേക ഫീസും ഈടാക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാന്‍ ചെലവ് കൂടിയത് കാരണം നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട പോകാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം.

6400 കോടി രൂപയുടെ കുറവാണ് നിലവില്‍ ബോര്‍ജഡിനുള്ളത്. ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ 14 രൂപയില്‍ അധികം കെഎസ്ഇബിക്ക് ചെലവ് വരുന്നുണ്ട്. യൂണിറ്റിന് 30 പൈസയാണ് വര്‍ദ്ധിപ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നത്. 812.16 കോടിയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ദ്ധനയിലൂടെ കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. 2025-26 വര്‍ഷത്തില്‍ 2.75 ശതമാനം വര്‍ധനവും 2026-27 വര്‍ഷത്തില്‍ 0.25 ശതമാനം വര്‍ദ്ധനവുമാണ് ആവശ്യപ്പെട്ടത്.

ഇതിന് പുറമെ 2024-25 മുതല്‍ 2026-27 വരെയുള്ള കാലയളവില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സമ്മര്‍ താരിഫ് ആയി യൂണിറ്റിന് 10 പൈസ അധികമായി ഈടാക്കാനും അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യമുന്നയിച്ചിട്ടുണ്ട്. പുതിയ ജലവൈദ്യുത പദ്ധതികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 12,983 കോടിയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നത്. ഈ വര്‍ഷം 15,000 കോടിയുടെ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും അദ്ദേഹം റെഗുലേറ്ററികമ്മീഷന്‍ നടത്തിയ ഹിയറിങ്ങിനിടെ വ്യക്തമാക്കി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *