മലപ്പുറം : സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ മസ്റ്ററിങ്ങ് നടക്കും. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ഒക്ടോബര്‍ 3 മുതല്‍ 8 വരെ മലപ്പുറം ഉൾപ്പെടെയുള്ള ബാക്കി ജില്ലകളിലും നടക്കും.
മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിഗും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയത്.