തിരൂരങ്ങാടി: നഗരസഭ പരിധിയില്‍ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവ പൂട്ടിച്ചു. ആരോഗ്യ വകുപ്പ്, ആയുർവേദ, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് തിരൂരങ്ങാടിയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.
മലപ്പുറം അസിസ്റ്റന്റ് കളക്‌ടർ വി.എം. ആര്യയുടെ അധ്യക്ഷതയില്‍ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരമാണ് നടപടി. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകള്‍ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ അടച്ചുപൂട്ടിയത്. പരസ്യ ബോർഡുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മൻറ് ആക്‌ട് പ്രകാരം നിയമാനുസൃതനായി മാത്രമേ നഗരസഭാ പരിധിയില്‍ ക്ലിനിക്കുകള്‍ നടത്താൻ പാടുള്ളൂവെന്ന് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസർ അറിയിച്ചു.