റേഷൻ മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ രാവിലെ വരെയുളള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇനിയും 48 ലക്ഷത്തിൽപരം പേർ മസ്റ്ററിംഗ് നടത്താനുണ്ട്.
മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.53 കോടി അംഗങ്ങളിൽ 1.05 കോടിയിൽപ്പരം പേർ (68.5%) ഇതു വരെ മസ്റ്ററിങ് നടത്തി. 1.33 കോടി പിങ്ക് കാർഡ് അംഗങ്ങളിൽ 91.16 ലക്ഷം പേരും 19.84 ലക്ഷം മഞ്ഞ കാർഡ് അംഗങ്ങളിൽ 14.16 ലക്ഷം പേരും ഇതിൽ ഉൾപ്പെടും. ഈ വർഷം മാർച്ചിൽ ഇ പോസ് യന്ത്രങ്ങളിലെ തകരാർ കാരണം നിറുത്തിവച്ച മസ്റ്ററിങ് സെപ്തംബർ 18നാണ് പുനരാരംഭിച്ചത്.
ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിൽ എത്തി ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ച് ബയോ മസ്റ്ററിംഗ് നടത്തണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ്. കിടപ്പു രോഗികൾ, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങൾ പതിയാത്തവർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവരുടെ മസ്റ്ററിംഗ് നടത്താൻ പ്രത്യേക സംവിധാനം ആരംഭിച്ചിട്ടില്ല. താലൂക്ക് സപ്ലൈ ഓഫിസുകളിൽ അറിയിച്ചാൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. ചില റേഷൻ വ്യാപാരികൾ കണ്ണിലെ കൃഷ്ണമണി സ്‌കാൻ ചെയ്യാൻ ഐറിസ് സ്‌കാനർ ഉപയോഗിക്കുന്നുണ്ടെങ്കിലും വില കൂടുതലായതിനാൽ എല്ലാവർക്കും വാങ്ങാനാകില്ല. മസ്റ്ററിങ്ങിനുള്ള സമയം നീട്ടി നൽകണമെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.









