കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുദുൾ റഹീമിൻ്റെ മോചനം ഒക്ടേക്ടോബർ പത്തിനകം ഉണ്ടാകുമെന്നു സൂചന. ജയിലിൽനിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താൻ കഴിയും. ഔട്ട്പാസിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്റെ മോചനത്തിനുവേണ്ടി സൗദിയിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു.
റഹീമിനെ ജയിലിൽനിന്നു വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാൽ, ജയിലിൽനിന്നു പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. ഇതു പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. രണ്ടാഴ്‌ചകൂടി സമയമെടുക്കുമെന്നാണു വിവരം.
ഇന്ത്യൻ എംബസി മുഖേനയാണ് ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഔട്ട് പാസ് ലഭിച്ചാൽ ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കു കയറ്റിവിടും. ഗവർണറേറ്റ്, പബ്ളിക് പ്രോസിക്യൂഷൻ, കോടതി എന്നിവിടങ്ങളിലെ എല്ലാ നടപടികളും പൂർത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് കോടമ്ബുഴ സ്വദേശിയായ അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി ജൂലൈ രണ്ടിനാണു റദ്ദാക്കിയത്. വെർച്വൽ സംവിധാനത്തിലൂടെ റഹീമിനെ കണ്ട കോടതി ശിക്ഷ റദ്ദാക്കി.









