യു.എ.ഇ.യുടെ അമ്പത്തി മൂന്നാം ദേശീയ ദിനം പ്രമാണിച്ച് 2269 തടവുകാർക്ക് മോചനം നൽകാൻ യു.എ.ഇ .പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. നല്ലപെരുമാററം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യു.എ.ഇ. പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിൽ സെപ്റ്റംബര്‍ ഒന്നിനുശേഷം താമസ, വിസാ നിയമലംഘനം നടത്തിയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവർ , അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ തുടങ്ങിയവർക്കും ഇളവ് ലഭിക്കില്ല . ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലയളവ്. യു.എ.ഇ.യിൽ സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസ, വിസാ നിയമലംഘനം നടത്തിയവര്‍ക്ക് പുറമെ, മറ്റ് മൂന്നു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വ്യക്തമാക്കി.
നിര്‍ദിഷ്ട തീയതിക്കു ശേഷം ഒളിച്ചോടല്‍ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്ട്രേറ്റിവ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തികള്‍, യു.എ.ഇ അല്ലെങ്കില്‍ മറ്റ് ജി.സി.സി രാജ്യങ്ങള്‍ പുറപ്പെടുവിച്ച നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവർ , അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർ എന്നിവരെയാണ് പൊതുമാപ്പില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഈ നിയമ ലംഘകര്‍ തുടര്‍ നടപടികള്‍ക്കായി വയലേറ്റേഴ്സ് ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വകുപ്പിനെ സമീപിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.സെപ്റ്റംബര്‍ 1 മുതൽ രണ്ടുമാസത്തേക്കായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇത് പിന്നീട് രണ്ടുമാസത്തേക്ക് കൂടി നീട്ടിനല്‍കുകയായിരുന്നു.ഇപ്പോൾ ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലയളവ്.നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് അവസാനിച്ചാൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.