മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കുടിവെള്ള ക്ഷാമത്തിന് പുറമെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ മാസത്തില്‍ രണ്ടാഴ്ചക്കിടെ (15 മുതല്‍ 28 വരെ) ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ചത് 484 പേർക്ക് എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരും നിരവധിയാണ്. രോഗം മൂർച്ഛിച്ച്‌ ആളുകള്‍ മരിക്കുന്നതായും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെയും പാരമ്പര്യ ചികിത്സ തേടുന്നവരുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തിയാല്‍ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ട് മഴപെയ്യാൻ തുടങ്ങിയതോടെ രോഗവ്യാപന ഭീതിയും കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ ദിവസം പത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. രോഗം ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. മല-മൂത്ര വിസർജനത്തിലൂടെയും വായുവിലൂടെയും പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്തമാണ് വ്യാപിക്കുന്നത്. തിളപ്പിക്കാത്ത വെള്ളം കുടിക്കുന്ന ശീലം കൂടിയതും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാൻ രണ്ടാഴ്ച മുതല്‍ ഒരു മാസംവരെ എടുക്കും. രോഗലക്ഷണങ്ങളുണ്ടാകും മുൻപു തന്നെ മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഉഷ്ണകാലാവസ്ഥയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ച വ്യാധിയാണിത്. കൃത്യമായ ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായാല്‍ ഇത് മരണത്തിനു വരെ കാരണമാകും.

നടപടികള്‍ അനിവാര്യം

മഞ്ഞപ്പിത്തത്തെ ഒരിക്കലും നിസാരമായി കാണരുത്. രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഓരോരുത്തരും കടുത്ത ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. പണ്ട് രോഗബാധ ഉണ്ടായവർക്ക് ചെറിയ ചികിത്സകൊണ്ടു ഭേദമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. പലതരം രോഗാവസ്ഥയിലൂടെ കടന്നു പോയി രോഗബാധിതരില്‍ പലരും മരണത്തിന് കീഴടങ്ങുന്ന സാഹചര്യമാണ്. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റി ലിവർ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ ഇത്തരക്കാർക്കിടയിലും മഞ്ഞപ്പിത്തം വ്യാപകമായിട്ടുണ്ട്. പലരും മഞ്ഞപ്പിത്തം നേരത്തേ അറിയാതെ മരണത്തിലേക്ക് പോകുന്നു എന്നുള്ളതും ഖേദകരമാണ്. റംസാൻ മാസം ആരംഭിച്ചതോടെ വിവിധ ഭാഗങ്ങളില്‍ രാത്രികാല കച്ചവടങ്ങള്‍ ആരംഭിച്ചത് രോഗം പടർന്ന് പിടിക്കുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല വേനല്‍ കടുത്തതോടെ പല ജല സ്രോതസുകളും വറ്റി വരണ്ടു. ഇതോടെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍, ശീതള പാനീയങ്ങള്‍, സംഭാരം, ഐസ്ക്രീം തുടങ്ങിയവ ഉണ്ടാക്കുന്ന വെള്ളത്തിന്റെ സുരക്ഷയും ആരും പരിശോധിക്കുന്നില്ല. കുലുക്കി സർബത്ത്, ദം സോഡ, മസാല സോഡ, പാനി പൂരി എന്നിങ്ങനെ എരിവും പുളിയും മധുരവും വിവിധ മസാലക്കൂട്ടുകളും അടങ്ങിയ പാനീയങ്ങളുടെ വില്‍പ്പനയും പതി മടങ്ങ് കൂടിയിട്ടുണ്ട്. ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കുന്നത് പലതും ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ഇത് മഞ്ഞപ്പിത്തം വേഗത്തില്‍ പടരാൻ കാരണമാകുന്നു. കിണർ അടക്കമുള്ള കുടിവെള്ളത്തിന്റെ സ്രോതസുകളില്‍ നിശ്ചിത ഇടവേളകളില്‍ ക്ലോറിനേഷൻ നടത്തണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല.

ശക്തമാണോ പ്രതിരോധം

മഞ്ഞപ്പിത്തം പടരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, പക്ഷേ എന്നിട്ടും വീണ്ടും വീണ്ടും അണുബാധയുണ്ടാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മുടെ ശ്രദ്ധക്കുറവും ജാഗ്രത ഇല്ലായ്മയുമാണെന്നേ പറയാൻ സാധിക്കുകയുള്ളൂ. എല്ലാ കാര്യങ്ങളും വ്യക്തമായി മനസിലുണ്ടെങ്കിലും നമ്മള്‍ ഇപ്പോഴും വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു. ഒറ്ര തവണ കുടിച്ചാല്‍ മഞ്ഞപ്പിത്തം പടരില്ലെന്നാണ് പലരുടേയും പക്ഷം. പക്ഷേ കാര്യം ഗൗരവമായി എടുക്കണം. പണ്ടുള്ളത് പോലെയല്ല രോഗം അതി സങ്കീർണ്ണമായിക്കൊണ്ടിരിക്കുകാണ്. നമ്മള്‍ ശുചിത്വ പാലിച്ചേ മതിയാകൂ. മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും കാര്യക്ഷമമല്ല. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും ഒച്ചിഴയുന്ന വേഗതായണ്. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് സായാഹ്ന പരിശോധന തുടങ്ങിയെങ്കിലും ജീവനക്കാരുടെ കുറവും വാഹനമില്ലായ്മയും വകുപ്പിനേയും പിന്നോട്ടടിപ്പിക്കുകയാണ്. അതേസമയം ചിലയിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവൽകരണവും സർവേയും നടത്തി വരുന്നുണ്ടെന്ന കാര്യം വിസ്മരിക്കാതിരുന്നു കൂട. കോർപറേഷൻ പരിധിയിലും ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കർശന പരിശോധന നടക്കുന്നുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കുന്നുണ്ട്.

ലക്ഷണങ്ങളൾ

പനി, വിശപ്പില്ലായ്മ, ഛർദ്ദി, ക്ഷീണം, ദഹനക്കേട് കണ്ണും നഖങ്ങളും മഞ്ഞനിറം. രക്ത പരിശോധനയിലൂടെ രോഗനിർണയം സാദ്ധ്യമാകും. സാധാരണ ഗതിയില്‍ രോഗാണു ശരീരത്തിലെത്തിയാല്‍ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണം പ്രകടമാകുക.

വേണം ജാഗ്രത

1) കഴിവതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

2) വ്യക്തി ശുചിത്വം പാലിക്കുക

3) പകുതി തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കാതിരിക്കുക.

4) തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസർജനം ഒഴിവാക്കുക

5) കിണർ ക്ലോറിനേറ്റ് ചെയ്യുക

6) സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ അകലം ഉറപ്പുവരുത്തുക

7) മലമൂത്ര വിസർജന ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *