ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. രാവിലെ 9.45 ന് ഇരുവരും കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 12 മണിയോടെ ഇവർ കൽപ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും ഇരുവരും സന്ദര്‍ശിക്കും.
ഇന്നലെ വയനാട്ടിലെത്താനായിരുന്നു ജില്ലയിലെ മുൻ എംപി കൂടിയായ രാഹുൽഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് യാത്ര ഇന്നത്തേക്ക് ഷെഡ്യൂൾ ചെയ്യുക ആയിരുന്നൂ.
വയനാട്ടിലെ വിഷയം രാഹുൽ ഗാന്ധി പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു.









