വേങ്ങര : വേങ്ങരയിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയായ ഭർത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. ഇയാൾ ദുബായ് വഴി സൗദിയിലേക്ക് കടന്നു. പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു
2024 മേയ് രണ്ടിനാണ് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാംദിവസം മുതൽ ഉപദ്രവം തുടങ്ങി. മർദനം രൂക്ഷമായപ്പോൾ മേയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ യുവതി 23ന് മലപ്പുറം വനിതാസ്റ്റേഷനിൽ പരാതി നൽകി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലുമാണ് മർദനം എന്ന് പരാതിയിൽ പറയുന്നു. ഫായിസിൻ്റെ മാതാപിതാക്കളായ സീനത്ത്, സെയ്‌തലവി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി കേസെടുത്തിരുന്നു.
മുഹമ്മദ് ഫായിസിൻ്റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് 23 നാണ് മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ ഗാർഹിക പീഡനം, ഉപദ്രവം, വിശ്വാസം തകർക്കുന്ന വിധത്തിലുള്ളപെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ്‌പിക്ക് പരാതി നൽകി.
എസ് പിയുടെ നിർദ്ദേശ പ്രകാരം കേസിൽ വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ വകുപ്പുകൾ കൂടി ചേർത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. സീനത്ത് ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവിൽ പോവുകയായിരുന്നു.
ഭർത്താവിൻ്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റിയിരുന്നു. മൊബൈൽ ഫോൺ ചാർജർ വയർകൊണ്ടുള്ള മർദ്ദനത്തിൽ പെൺകുട്ടിയുടെ കൈകാലുകൾക്കും ചെവിക്കും പരിക്കേറ്റിരുന്നു. തലയിണ മുഖത്തമർത്തി കൊല്ലാൻ ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പരിശോധനയിൽ വലത് ചെവിയുടെ പാട പൊട്ടിയതായും കൈയ്ക്ക് പൊട്ടലുണ്ടായതായും കണ്ടെത്തിയിരുന്നു. വനിതാസെല്ലിലെ പരാതിയെത്തുടർന്ന് കഴിഞ്ഞ 29ന് നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ പരാതിക്കാരി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കമ്മിഷൻ കണ്ടെത്തിയിരുന്നു.









