പരാതി പിൻവലിച്ചാല്‍ സര്‍വിസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും’, പി.വി അൻവറുമായുള്ള എസ്.പി സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

മലപ്പുറം: എസ്.പി ക്യാമ്പ് ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാല്‍ സർവിസിലുള്ള കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി.വി അൻവൻ എം.എല്‍.എയോട് എസ്.പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്.

ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അൻവറിന് ഉണ്ടാകുമെന്നും മലപ്പുറം മുൻ എസ്.പി കൂടിയായ സുജിത് ദാസിന്റെ വാഗ്ദാനമുണ്ട്. എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോള്‍, എം.ആർ അജിത്കുമാർ സർവശക്തനായി നില്‍ക്കുന്നത് കൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരൻ സാറിന്റെ വലിയ അടുപ്പമുള്ളത് കൊണ്ടും അയാളെ കുറിച്ച്‌ ആലോചിക്കാൻ തന്നെ പേടിയാണെന്നായിരുന്നു മറുപടി. മറുനാടൻ ഷാജൻ സ്കറിയയെ രക്ഷിക്കാൻ അജിത്കുമാർ നടത്തിയ നീക്കങ്ങളെ കുറിച്ചും അൻവർ എം.എല്‍.എ വിവരിക്കുന്നുണ്ട്.

‘എനിക്ക് വേണ്ടി ആ പരാതിയൊന്ന് പിൻവലിച്ചുതരണം. പത്തിരുപത്തിയഞ്ചു വർഷം കൂടി സർവിസുണ്ട്. ഞാൻ എം.എല്‍.എയോട് കടപ്പെട്ടിരിക്കും. എനിക്ക് അതില്‍ കൂടുതലൊന്നും പറയാനില്ല. എന്റെയൊരു കാര്യപ്രാപ്തിക്ക് വേണ്ടി പറയുന്നതല്ല, 25ാമത്തെ വയസ്സില്‍ സർവിസില്‍ കയറിയതാണ്. ഡി.ജി.പിയായി റിട്ടയർ ചെയ്യാൻ ഈശ്വരൻ ആയുസും ആരോഗ്യവും തന്നാല്‍ അതുവരെ ഞാൻ എം.എല്‍.എയോട് കടപ്പെട്ടിരിക്കും. ഒരു സഹോദരനോട് സംസാരിക്കുന്ന പോലെ, അങ്ങനെയൊക്കെ കരുതാൻ പറ്റുമോ എന്നെനിക്കറിയില്ല, ഞാൻ നിലമ്പൂരുകാരനല്ലെങ്കില്‍ പോലും ഒരു പേഴ്സണല്‍ റിലേഷൻഷിപ്പില്‍ എന്നെക്കൂടി വെച്ചേക്കണം’ -സുജിത് ദാസ് അഭ്യർഥിച്ചു.

എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ‘എം.ആർ അജിത്കുമാർ സർവശക്തനായി നില്‍ക്കുന്നത് കൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരൻ സാറിന്റെ വലിയ അടുപ്പമുള്ളത് കൊണ്ടും അയാളെ കുറിച്ച്‌ ആലോചിക്കാൻ തന്നെ പേടിയാണ്. സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളിലൂടെയും മറ്റും പ്രശസ്തിയില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കിടയില്‍ പോപുലർ ഫിഗറായിരുന്ന വിജയൻ സാറിനെ സസ്പെൻഡ് ചെയ്ത് നശിപ്പിച്ചു കളഞ്ഞില്ലേ?. അതിനൊക്കെ ഒറ്റ കാര്യമേയുള്ളൂ, എം.ആർ അജിത്കുമാർ. ഇദ്ദേഹം ഇത്രയും ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളായി നില്‍ക്കുകയാണ്’.

എന്നാല്‍, അദ്ദേഹം ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളൊന്നും അല്ലെന്നും അങ്ങനെയാണെങ്കില്‍ മറുനാടൻ ഷാജൻ സ്കറിയയെ രക്ഷപ്പെടുത്താൻ ഇത്രയും വലിയ ശ്രമം നടത്തുമോയെന്നും അൻവർ മറുപടി പറഞ്ഞു. ഷാജൻ പുണെയില്‍ ഉണ്ടെന്ന വിവരം ലഭിച്ച്‌ പൊലീസ് എത്തിയപ്പോഴേക്കും അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ മുതിർന്ന അഭിഭാഷകന്റെ അപ്പോയിൻമെന്റ് എടുത്തിട്ടുണ്ടെന്ന വിവരവും കൈമാറി. സീനിയർ ഓഫിസറോടല്ലാതെ മറ്റാരോടും ഈ വിവരം പറയരുതെന്നും പറഞ്ഞു. പൊലീസ് അവിടെ പോയപ്പോള്‍ ഷാജൻ സ്കറിയ എത്തിയില്ല. അതോടെയാണ് എനിക്ക് സംശയം വരുന്നത്. പിന്നെ നമ്മള്‍ അന്വേഷിക്കുമ്പോള്‍ എം.ആർ അജിത് കുമാർ തന്നെയാണ് ഈ വിവരം കൊടുക്കുന്നതെന്ന് മനസ്സിലായി. അതിനുള്ള റിവാർഡും വാങ്ങി. ഇയാളെങ്ങനെയാണ് സർക്കാറിന്റെ ആളാകുന്നത്. ഈയൊരു കോലത്തില്‍ സർക്കാറിനെയും മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും തെറിവിളിച്ചുകൊണ്ടിരിക്കുന്നില്ലേ ഷാജനിപ്പോഴും. അവനെ എം.ആർ സഹായിക്കുക എന്നാല്‍ എന്താണർഥം’ -അൻവർ പറഞ്ഞു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *