വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ ദുരന്തഭൂമി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിനും സർവകക്ഷി യോഗത്തിനും ശേഷമാണ് മുഖ്യമന്ത്രി ചൂരൽമലയിൽ എത്തിയത്. സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം മുഖ്യമന്ത്രി വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരുമുണ്ടായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെയാണ് ദുരന്തഭൂമിയിൽ മുഖ്യമന്ത്രി അടക്കമുള്ള സംഘമെത്തിയത്. ബെയ്‌ലി പാലം നിർമാണം കണ്ടതിന് ശേഷം ചൂരൽമലയിൽ നിന്ന് മുഖ്യമന്ത്രി മടങ്ങി. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ഇവിടെ കഴിയുന്നവരെ സന്ദർശിച്ചു
അതേസമയം വൈകുന്നേരത്തോടെ ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. ദുരന്ത ഭൂമിയായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കണമെങ്കിൽ പാലം നിർമാണം പൂർത്തിയാകണം.









