കോളേജിലെ ഓണാഘോഷം അതിരുവിട്ടു; കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ഓണാഘോഷത്തിനിടെ കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്രചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ കോളേജിലെ വിദ്യാര്‍ഥികളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അപകടരമായ വിധത്തിൽ വാഹനം ഓടിച്ചത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അഭ്യാസ പ്രകടനം.

കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍.ടി.ഒ. തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥികളെയും വാഹനങ്ങളും ആര്‍ടിഒ കസ്റ്റടിയിലെടുത്തു. മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കളുടെ പേരിലുള്ളതായിരുന്നു വാഹനങ്ങള്‍. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. മാതാപിതാക്കളില്‍ നിന്നും പിഴയും ഈടാക്കി.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് പാലിയേറ്റീവ് കെയറില്‍ സേവനംചെയ്യാനും മൂന്ന് ദിവസത്തെ ഡ്രൈവിങ് പരിശീലനം നേടാനും ഉത്തരവിട്ടുണ്ട്.

ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു.

ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. ഫറോക് പൊലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. കാറുകൾ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ തുടർ നടപടികളുണ്ടാവുമെന്നുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *