കൽപ്പറ്റ കർണാടക കുടകിൽ കൂട്ടകൊലപാതകം. ഭാര്യയെയും മകളെയും ഉൾപ്പെടെ നാലുപേരെ വയനാട് സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. വയനാട് തിരുനെല്ലി സ്വദേശിയായ ഗീരിഷാണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യപിതാവ് കരിയ(75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന.
കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കുടുംബത്തെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറഞ്ഞു. ഏഴ് വർഷം മുൻപായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.