മലപ്പുറം: ഹാജിയർപള്ളി മുതുവത്ത് പറമ്പിൽ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുൽ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകൻ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരൻ്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉണ്ടായത്. സോഷ്യൽ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാർഷ്ട‌്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാർ പറയുന്നു.
ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ വീണാണ് കാരാത്തോട് ജിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിയാജ് മൊല്ല മരിച്ചത്. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂർ കമ്മിറ്റി ഭാരവാഹികൾ ഖബറടക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചത്. കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികൾ പറഞ്ഞു. അതിഥി തൊഴിലാളിയുടെ തൊഴിലുടമയായ നാട്ടുകാരൻ പള്ളിയിലേക്ക് വരിസംഖ്യ നൽകിയിരുന്നില്ല എന്നാണ് ഇതിൻ്റെ കാരണമെന്നാണ് പറയുന്നത്.
കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ആ നിയമപ്രകാരം പ്രസിഡണ്ടിനോ സെക്രട്ടറിക്കോ മാത്രമായി ഒരു തീരുമാനം മാറ്റി എടുക്കാനാവില്ലെന്നും പതിനഞ്ചോളം വരുന്ന അംഗങ്ങളുടെയെല്ലാം അഭിപ്രായത്തിന് അനുസരിച്ചേ ഒരു പൊതുതീരുമാനം എടുക്കാൻ കഴിയൂ എന്നുമായിരുന്നു മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.
കബറടക്കത്തെ ചൊല്ലി ഒരുഭാഗത്ത് തർക്കങ്ങൾ നടന്നപ്പോൾ മറുഭാഗത്ത് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപ സ്ഥലമായ പെരുമ്പറമ്പ് ജുമാ മസ്‌ജിദിൽ കബറടക്കി. വിദ്യാർത്ഥി പഠിച്ചിരുന്ന കാരത്തോട് ജി എൽ പി സ്ക്‌കൂളിൽ അൽപ സമയം പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു കബറടക്കം ചെയ്തത്.









