ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സിദ്ധിക്ക് ലാൽ- മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് മലയാളം സിനിമയായ “വിയറ്റ്നാം കോളനിയിലെ” റാവുത്തർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടൻ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്‌ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു. മലയാളത്തിൽ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത സംരംഭം, ഹലോ മദ്രാസ് ഗേൾ, ഹിറ്റ്ലർ ബ്രദേഴ്സ‌്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.