ന്യൂജഴ്സി: കോപ അമേരിക്കയിൽ കനഡക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന ഫൈനലിൽ. ഇരുപകുതികളിലായി ഹൂലിയൻ അൽവാരസും സൂപ്പർ താരം ലയണൽ മെസ്സിയും നേടിയ ഗോളുകളാണ് ലോക ചാമ്പ്യന്മാർക്ക് നിർണായക ജയം സമ്മാനിച്ചത്. ആക്രമണത്തിൽ അർജന്റീനക്കൊപ്പം നിൽക്കുന്ന പ്രകടനം നടത്തിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് കാനഡക്ക് തിരിച്ചടിയായത്. ആദ്യപകുതിയിൽ ആധിപത്യം സ്ഥാപിച്ച അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ ശക്തമായ പോരാട്ട വീര്യമാണ് കാനഡ പുറത്തെടുത്തത്.
ഗോൾവേട്ടക്കാരിൽ രണ്ടാമനായി മെസ്സി; മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം
ആദ്യപകുതിയിൽ അർജന്റീനൻ ആധിപത്യം ലയണൽ മെസ്സിയെയും ഹൂലിയൻ അൽവാരസിനെയും മുന്നേറ്റത്തിൽ വിന്യസിച്ച് കളത്തിലിറങ്ങിയ അർജന്റീന ആദ്യ മിനിറ്റുകളിൽ പന്തടക്കത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഭാവനാസമ്പന്നമായ മുന്നേറ്റങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ടു. അതിനിടെ, കൗണ്ടർ അറ്റാക്കിലൂടെ രണ്ടുതവണ അർജന്റീന ഗോൾമുഖത്ത് ഭീതി വിതക്കാൻ കാനഡക്കായി. 11ാം മിനിറ്റിലാണ് അർജന്റീനയുടെ മികച്ച മുന്നേറ്റം കണ്ടത്. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച എയ്ഞ്ചൽ ഡി മരിയ മെസ്സിക്ക് പന്ത് കൈമാറിയെങ്കിലും സൂപ്പർ താരത്തിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി. തൊട്ടുപിന്നാലെ കാനഡയുടെ രണ്ട് മുന്നേറ്റങ്ങൾക്കും ലക്ഷ്യബോധമില്ലായിരുന്നു.









