പട്ന: ബീഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴയത്ത് വയലിൽ പണിയെടുത്തിരുന്നവരും മരങ്ങൾക്കടിയിൽ അഭയം തേടിയവരുമാണ് ഇടിമിന്നലേറ്റ് മരിച്ചവരിൽ ഭൂരിഭാഗവും. 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആണ് ഇടിമിന്നൽ ഉണ്ടായത്.
വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.