വയനാട് ഉരുൾപൊട്ടൽ: കാണാതായത് മൂന്ന് അതിഥിത്തൊഴിലാളികളെ

മേപ്പാടി: വയനാട് ദുരന്തത്തില്‍ കാണാതായവരിൽ മൂന്ന് അതിഥിത്തൊഴിലാളികളും. മൂന്നുപേരും ബിഹാറില്‍നിന്നുള്ളവരാണ്. മരിച്ച രണ്ടുപേരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയും മറ്റൊരാള്‍ ബിഹാറുകാരനുമാണ്.

അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലുസീവ് ഡിവലപ്മെന്റിന്റെ (സി.എം.ഐ.ഡി.) കണക്കുകളനുസരിച്ചാണിത്.

ഇതുവരെയുള്ള കണക്കുകളില്‍ മുണ്ടക്കൈയില്‍ മരിച്ച ബിഹാര്‍ സ്വദേശിയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കുഞ്ഞോം എന്നസ്ഥലത്തും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതില്‍ നേപ്പാള്‍ സ്വദേശികളുടെ കുഞ്ഞ് മരിച്ചു. ഇതുകൂടി ഉള്‍പ്പെടുമ്പോള്‍ ഉരുള്‍പൊട്ടല്‍മൂലമുള്ള മരണം രണ്ടാകുമെന്ന് സി.എം.ഐ.ഡി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ പറഞ്ഞു.

കാണാതായ മൂന്ന് അതിഥിത്തൊഴിലാളികള്‍ മുണ്ടക്കൈയിലെ തേയിലത്തോട്ടത്തിലാണ് ജോലിചെയ്തിരുന്നത്. ഇവരുടെ കുടുംബം നാട്ടിലാണുള്ളത്. കേരളത്തിലേക്ക് വരുന്നതിന് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവരുടെ ബന്ധുക്കള്‍.ഉരുള്‍പൊട്ടലില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ബിഹാറില്‍നിന്നുള്ളവര്‍ രണ്ടുപേരുണ്ട്. ഉത്തര്‍പ്രദേശ് -ഒന്ന്, നേപ്പാള്‍ -രണ്ട്, ഝാര്‍ഖണ്ഡ് -ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.

323 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും സി.എം. ഐ.ഡി.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് -173, അസം -56, ഝാര്‍ഖണ്ഡ് -54, നേപ്പാള്‍ -23, ബിഹാര്‍ -13, ഉത്തര്‍പ്രദേശ് -നാല് എന്നിങ്ങനെയാണ് കണക്ക്.

80,000-ത്തിനും ഒരു ലക്ഷത്തിനുമിടയില്‍ അതിഥിത്തൊഴിലാളികള്‍ വയനാട്ടിലുള്ളതായാണ് ഏതാനും വര്‍ഷംമുന്‍പ് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നത്.അതിനാല്‍ത്തന്നെ ദുരന്തത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ആശങ്കയുയര്‍ന്നിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *