വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമമെന്ന് പരാതി. വയനാട് മുട്ടില്‍ മാണ്ടാട് ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനസാമഗ്രികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി. സംഭവത്തില്‍ മുട്ടില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് നേതാവുമായ നസീമ മാങ്ങാടനും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സനും കോണ്‍ഗ്രസ് നേതാവുമായ ബിന്ദുവിനും പങ്കുണ്ടെന്ന് കാണിച്ച് സിപിഐഎം മാണ്ടാട് ബ്രാഞ്ച് സെക്രട്ടറി കുന്നുമ്മല്‍ റിയാസ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കെ.എച്ച്. ഫഹീം എന്നിവര്‍ ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂളിലെ ക്ലാസ്മുറിയില്‍ സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങള്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

ഇത് വിവാദമായതോടെ സിപിഐഎം പ്രവര്‍ത്തകരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതോടെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറെയും പൊലീസ് മേധാവിയെയും സമീപിച്ചത്. സ്‌കൂള്‍ വൃത്തിയാക്കാന്‍ എന്നു പറഞ്ഞാണ് ഇവര്‍ ക്യാമ്പില്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പിടിഎ കമ്മിറ്റിയും അധ്യാപകരും പിന്നീട് അറിയിച്ചു. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *