ആന്ധ്രയിൽ വൻ നാശം വിതച്ച് കനത്ത മഴ. ഇതുവരെ ഒമ്പത് പേർ മരിച്ചതായി സർക്കാർ റിപ്പോർട്ട്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.
രൂക്ഷമായ വെള്ളക്കെട്ടാണ് കനത്ത മഴയെത്തുടർന്ന് ആന്ധ്രയിലെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്. വീടുകളും കാറും പോലും വെള്ളത്തിനടിയിലായി. വിജയവാഡയിലെ അംബാപുരം, നൈനാവരം, നുന്ന എന്നീ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. 20 – ലധികം ട്രെയിനുകൾ റദ്ദാക്കി, 30 – ലധികം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
അതേസമയം, അയൽസംസ്ഥാനമായ തെലങ്കാനയിലെ കനത്ത മഴ തുടരുന്നു. തെലങ്കാനയിലെ മഹബൂബാബാദിൽ യുവ ശാസ്ത്രജ്ഞനെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഇയാളുടെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഹൈദരാബാദിലടക്കം വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനെത്തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉന്നതഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചു.









