വയനാട് ദുരന്തത്തിലെ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം. ദുരന്തത്തിൽ കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ തന്ത്രമാണ് വാർത്തകൾക്കു പിന്നിലെന്നാണ് സൂചന. അതേസമയം, വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത് തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. ദുരന്തഘട്ടത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരളജനതയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത. സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് മാധ്യമങ്ങള്‍ ചെലവഴിച്ച ഭീമന്‍ തുകയാക്കി മാറ്റിയത്.
ഒരു മാധ്യമമല്ല , ഭൂരിഭാഗം മാധ്യമങ്ങളും ഒരുപോലെ വ്യാജ വാര്‍ത്ത നല്‍കി. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതില്‍ അന്വേഷണം വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ തന്ത്രമാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് സൂചനകള്‍. ആദ്യം നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് തിരിച്ചറിഞ്ഞിട്ടും ഭൂരിപക്ഷം മാധ്യമങ്ങളും തിരുത്താന്‍ തയ്യാറായിട്ടില്ല. മണിക്കൂറുകള്‍ വ്യാജവാര്‍ത്തയില്‍ ചര്‍ച്ച നടത്തിയ ചിലര്‍ തെറ്റു സംഭവിച്ചുവെന്ന വിശദീകരണം ഒറ്റ വരിയില്‍ ഒതുക്കി. അതേസമയം, വ്യാജ വാര്‍ത്ത വന്നയുടന്‍ പ്രതിപക്ഷവും ഇത് ഏറ്റെടുത്തു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് ഇക്കാര്യത്തിലും പ്രതിപക്ഷ ലക്ഷ്യം. പക്ഷെ വ്യാജ പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കും അത് ഏറ്റുപിടിച്ച പ്രതിപക്ഷത്തിനും ഇതുവരെ ഒരു ചില്ലിക്കാശ് പോലും നല്‍കാത്ത കേന്ദ്രം സർക്കാരിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.









