പെരിന്തൽമണ്ണ : വിവാഹ വാഗ്ദാനം നൽകി ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വഞ്ചിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ. പെരിന്തൽമണ്ണ അമ്മിനിക്കാട് വാളാംകുളം കരിമ്പനക്കൽ മുഹമ്മദ് ഹനീഫ(27)യെയാണ് പെരിന്തൽമണ്ണ എസ് ഐ ഷിജോ സി തങ്കച്ചൻ അറസ്റ്റ് ചെയ്തത്.
യു എ ഇയിൽ ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കക്കാരിയുമായി ഇയാൾ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി യു എ ഇയിൽ ഒന്നിച്ച് താമസിക്കുന്നതിനിടെ ഗർഭിണിയായപ്പോൾ ഇയാൾ നാട്ടിലേക്ക് മടങ്ങി. യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയെങ്കിലും മുഹമ്മദ് ഹനീഫയെ കണ്ടെത്താനായില്ല. ഇതോടെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് വിളിച്ചുവരുത്തി സംസാരിച്ചതിനെ തുടർന്ന് വിവാഹം ചെയ്യാൻ സമ്മതിക്കുകയായിരുന്നു.
ഇതിനായി നടപടികൾ ആരംഭിച്ചപ്പോഴാണ് യുവതിക്ക് സിംഗിൾ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് വേണ്ടിവന്നത്. സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ശ്രീലങ്കയിൽ പോയി. ഇതിനിടെ യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ നീക്കം നടത്തുന്നതറിഞ്ഞ് യുവതി വീണ്ടും മടങ്ങിയെത്തിയതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ശ്രീലങ്കക്കാരിയെ തനിക്ക് പരിചയമില്ലെന്നും താൻ ഗർഭത്തിന് ഉത്തരവാദിയല്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
ഇതോടെ വഞ്ചനക്കും പീഡനത്തിനും യുവതി വീണ്ടും പരാതി നൽകി. അതിനിടെ പോലീസ് പീഡിപ്പിക്കുകയാണെന്ന് കാണിച്ച് യുവാവ് കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതി തള്ളുകയും മുഹമ്മദ് ഹനീഫയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.









