കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചെന്ന് സിദ്ധരാമയ്യ; കടപ്പെട്ടിരിക്കുന്നുവെന്ന് കെ സി വേണുഗോപാല്

ഷിരൂര്‍: ഗംഗാവലിപ്പുഴയിലെ തിരച്ചിലില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം വിജയിച്ചുവെന്നും ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയും തിരച്ചില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രിയോട് നന്ദി പറയുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായിട്ടും പിന്‍മാറാത്ത കര്‍ണാടക സര്‍ക്കാരിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും 71 ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലരും പല ആരോപണങ്ങളും ഉന്നയിച്ചിരുന്നുവെന്നും അതിനുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മലയാള മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ലോറിയും മൃതദേഹവുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ കണ്ടെത്തി. അവശേഷിക്കുന്നവ ലോറിക്കുള്ളില്‍ ഉണ്ടാകാനാണ് സാധ്യത. നിര്‍ദ്ദേശപ്രകാരം അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് കൈമാറും. നാളെയും പ്രദേശവാസികളായ ജഗന്നാഥനും ലോകേഷിനുമായുള്ള തിരച്ചില്‍ തുടരും

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *