കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ട്രക്ക് സഹിതം അകപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനു വേണ്ടി ഗംഗാവാലി പുഴയിൽ നടത്തിയ ദുഷ്കരമായ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേ. രക്ഷാദൗത്യം അതീവ ദുഷ്കരമാണെന്നു വ്യക്തമാക്കിയാണ് സംഘം തിരച്ചിൽ അവസാനിപ്പിച്ചത്.
ഗംഗാവാലി പുഴയിലെ കുത്തൊഴുക്കും പുഴയ്ക്കടിയിൽ മണ്ണിടിച്ചിൽ പെട്ടെത്തിയ മരങ്ങളും മറ്റു സാമഗ്രികളും കുടുങ്ങിക്കിടക്കുന്നതിനാൽ അടിത്തട്ടിലേക്ക് ഇറങ്ങാനാവുന്നില്ലെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. തിരച്ചിലിനിറങ്ങിയ ആദ്യദിവസം ഒഴുക്കിൽ പെട്ട ഈശ്വർ മാൽപെയെ നാവികസേനയാണ് രക്ഷിച്ചത്. ട്രക്ക് കണ്ടെത്താൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ പോയിന്റ് ചെയ്ത നാലിടത്തും മാൽപെ സംഘം തിരച്ചിൽ നടത്തിയിരുന്നു.
അതേസമയം രക്ഷാപ്രവർത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് ഷിരൂരിൽ ക്യാംപ് ചെയ്യുന്ന മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു. ലോറിയോ മറ്റു പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തിരച്ചിൽ അനിശ്ചിതത്വത്തിലാണെന്നും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നും എകെഎം അഷ്റഫ് എംഎൽഎ കൂട്ടിചേർത്തു.









