പെരിന്തൽമണ്ണ : നിർത്തിയിട്ട ലോറിയിലിടിച്ച് കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറോടെ മാനത്തുമംഗലം- പൊന്ന്യാകുർശി ബൈപാസ് റോഡിൽ ചില്ലീസ് ജംക്ഷനടുത്താണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിർത്തിയിട്ട ലോറിയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. ഉടൻ കാറിനുള്ളിൽ നിന്ന് തീ ഉയർന്നു. നാട്ടുകാരാണ് യാത്രക്കാരിയെ കാറിൽനിന്നു പുറത്തിറക്കിയത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ഉടൻ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് തീ അണച്ചത്. സ്‌റ്റേഷൻ ഓഫിസർ ബാബുരാജൻ, സീനിയർ ഫയർ ആൻഡ് റസ് ഓഫിസർ സജിത്ത്, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ രാജേഷ്, സുജിത്ത്, രഞ്ജിത്ത്, മുഹമ്മദാലി, ഹോംഗാർഡ് സുബ്രഹ്‌മണ്യൻ, ഓഫിസർ ട്രെയിനികളായ ജുബീഷ്, സിനേഷ്, നസീം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിലും ഇടിയുടെ ആഘാതത്തിലും കാറിൻ്റെ മുൻഭാഗത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ട്.









