ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് ബാധകമാകും
ന്യൂഡൽഹി: വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നിൽക്കുന്നവരാണോ നിങ്ങൾ, എങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം.
വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു ക്യാബിൻ ബാഗോ ഹാൻഡ്ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമതഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമാണ് പുതിയ നീക്കം.
പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാൻ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാൻഡ് ബാഗിൻ്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരും.
2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കും. ഹാൻഡ് ബാഗിന്റെ അളവ് 55 സെന്റ്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല
നിർദേശങ്ങൾ ഒറ്റ നോട്ടത്തിൽ ഇങ്ങനെ
കൈയിൽ ഒരു ബാഗ് മാത്രം: ഓരോ യാത്രക്കാരനും ഏഴു കിലോഗ്രാമിൽ കൂടാത്തഒരു ഹാൻഡ് ബാഗോ ക്യാബിൻ ബാഗോ മാത്രമേ കൈവശം വെക്കാനാവൂ. മറ്റെല്ലാ ലഗേജുകളും ചെക്ക് ഇൻ ചെയ്യണം.
ബാഗിന്റെ വലുപ്പം: ക്യാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെൻറി മീറ്ററിൽ കൂടരുത്. നീളം 40 സെൻറീ മീറ്റർ, വീതി 20 സെന്റീ മീറ്റർ.
അധിക ബാഗേജിനുള്ള സർചാർജ്: യാത്രക്കാരന്റെറെ കൈവശമുള്ള ക്യാബിൻ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാൽ അധിക ബാഗേജ് ചാർജ് ഈടാക്കും.
മേയ് രണ്ടിന് മുമ്പ് വാങ്ങിയ ടിക്കറ്റുകൾക്ക് പഴയ ബാഗേജ് നയമാണ് ബാധകം. ഇതനുസരിച്ച് എക്കണോമി ക്ലാസിൽ എട്ടുകിലോവരെ കൈവശം വെക്കാം. പ്രീമിയം ഇക്കോണമിയിൽ 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം.