ജിദ്ദ- ജിദ്ദ അൽസാമിർ ഡിസ്ട്രിക്ടിൽ മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യൻ പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പറപ്പൂർ സ്വദേശിയായ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ഫുആദ് അൽസയ്യിദ് അൽലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയിൽ അൽ മംലക എന്ന സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികിൽ കണ്ടു. ട്രക്കിൽ കുത്തേറ്റ്
മരിച്ചുകിടക്കുകയായിരുന്നു. തുടർന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യൻ പൗരനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നു.
കുഞ്ഞലവിൻ്റെ കൂടെ ഈജിപ്ഷ്യൻ പൗരൻ വാഹനത്തിൽ കയറുകയും മൂർച്ചയുള്ള വസ്തു കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുറ്റപത്രത്തിലുണ്ട്. കുറ്റം പ്രതി സമ്മതിക്കുകയും സുപ്രിംകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാൻ രാജകൽപനയുണ്ടാവുകയും ചെയ്തു. ഇതേതുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. ആഭ്യന്തരമന്ത്രാലയം അറിയിച്ചു.