ഷിരൂർ: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കാൻ കർണാടക സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ. തൃശ്ശൂരിൽ നിന്ന് ഒരു ഉപകരണം എത്തിച്ച് ശ്രമം തുരാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ ഉപകരണം എത്തിക്കുന്നതിനുവേണ്ട മുഴുവൻ ചെലവുകളും വഹിക്കാൻ കർണാടക തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കാർഷിക സർവകലാശാലയുടെ കൈയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടർക്ക് ഞായറാഴ്ച രാവിലെ 11-ന് സന്ദേശം അയച്ചിരുന്നു. അതിനാവശ്യമായ പണം ഉടൻ തന്നെ അടയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. രക്ഷാദൗത്യം അവസാനിപ്പിക്കാൻ തങ്ങൾക്ക് ഒരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളക്ടർക്ക് അയച്ച സന്ദേശവും അദ്ദേഹം തെളിവായി പുറത്തുവിട്ടു.
അതേസമയം, ഇതേ ഉപകരണം സ്ഥലത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം തൃശ്ശൂർ ജില്ലാ കളക്ടറുമായി താൻ സംസാരിച്ചിരുന്നുവെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസുമായി വിഷയം എം.വിജിൻ എം.എൽ.എയും സംസാരിച്ചിരുന്നു. എന്നാൽ, യന്ത്രം സ്ഥലത്തെത്തിക്കുന്നതിന് മുമ്പ് ഷിരൂരിൽ അത് ഉപയോഗിക്കാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കണമെന്ന് കാർവാർ എം.എൽ.എയും സ്ഥലത്തെ ജില്ലാ കളക്ടറും ആവശ്യപ്പെട്ടതായും അഷ്റഫ് കൂട്ടിച്ചേർത്തു.
ഈ യന്ത്രം എത്തുന്നതോടെ നദിക്കടിയിലെ മണ്ണ് നീക്കംചെയ്യാനാകുമെന്നാണ് പ്രതീക്ഷയിലാണ് അധികൃതർ. യന്ത്രം ഉപയോഗിച്ച് ഇപ്പോൾ സംശയിക്കുന്ന നാല് ലൊക്കേഷനുകളിലേയും മണ്ണ് നീക്കം ചെയ്ത് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
നേരത്തെ, രക്ഷാദൗത്യം താത്ക്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേരളത്തിലെ ജനപ്രതിനിധികളടക്കം സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സതീഷ് കൃഷ്ണ സെയിൽ നേരിട്ട് തന്നെ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.









